Tuesday, October 5, 2010

ഡിസ്കവറി സ്റ്റുഡിയോ

രണ്ടു ദിവസമായി പല ടെക്നിക്കല്‍ പ്രോബ്ലം കാരണം ജീവിതം കഷ്ടത്തിലാണ്...
ഓരോ കാര്യത്തിനും പല കമ്പ്യൂട്ടര്‍കളുടെ അടുത്ത് ചെല്ലുമ്പോ അതിനൊക്കെ പ്രോബ്ലം...
എന്തെങ്ങിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അവിടെ പ്രോബ്ലം...
എന്തിനേറെ പറയുന്നു!!! സമാധാനമായി ബോയ്‌ഫ്രണ്ട്നോട് ഒന്ന് പഞ്ചാര അടിക്കാന്‍ നോക്കിയാല്‍ ഫോണ്‍ കണക്ഷന് പ്രോബ്ലം...

കുറെ കെമിക്കല്‍സ്ന്റെ സ്ടക്ച്ചര്‍ വേണമായിരുന്നു... എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല...
അവിടെയും പ്രോബ്ലം...അവസാനം സ്വന്തമായി വരച്ച്ചുണ്ടാക്കാന്‍ തീരുമാനിച്ചു...
ഏതോ ഒരു കമ്പ്യൂട്ടറില്‍ ഡിസ്കവറി സ്റ്റുഡിയോ ഉണ്ടെന്നു കേട്ടിരുന്നു... ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കെമിക്കല്‍ സ്ട്രക്ചര്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്...
രണ്ടു ആഴ്ച മുന്‍പ് ഞാന്‍ ജോയിന്‍ ചെയ്തപ്പോള്‍ ഏതൊക്കെ സോഫ്റ്റ്‌വെയര്‍ എവിടെ ഒക്കെ ആണ് എന്ന് സിസ്റ്റം അഡ്മിന്‍ പറഞ്ഞു തന്നിരുന്നു...
ഇപ്പോള്‍ അയാളെ കാണുന്നും ഇല്ല.... ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ ഇരുന്നു...

എന്റെ മുഖത്തെ വിഷ്ണഭാവം കണ്ടിട്ടാവാം അടുത്തിരുന്ന ആള്‍ ചോദിച്ചു...' എന്ത് പറ്റി? സുഖമില്ലേ? '
'ഇല്ല .... കുഴപ്പം ഒന്നും ഇല്ല....' ഞാന്‍ മറുപടി പറഞ്ഞു....
ഞാന്‍ പറഞ്ഞത് അത്ര വിശ്വാസം വരാത്തത് പോലെ പുള്ളിക്കാരി വീണ്ടും വീണ്ടും എന്നെ നോക്കി...
അവസാനം ഞാന്‍ ചോദിച്ചു 'ഈ ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്നറിയുമോ?'
'ഡിസ്കവറി സ്റ്റുഡിയോ..... ' പുള്ളിക്കാരി ആലോചന തുടങ്ങി...
എവിടെയാണെന്ന് ഇപ്പൊ പറയും... ഞാന്‍ ആകാംഷയോടെ കക്ഷിയുടെ മുഖത്തേക്കും നോക്കി ഇരുപ്പായി...
അല്പനേരത്തെ ആലോചനക്കു ശേഷം പുള്ളിക്കാരി ചോദിച്ചു.... 'തിരുവനതപുരത്ത് അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടോ????'

Friday, September 3, 2010

കൊച്ചു സന്തോഷങ്ങള്‍....

ആ മഞ്ചാടി മരത്തില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന കായ്കള്‍ അവള്‍ എന്നും പെറുക്കിയെടുത്തു ഒരു പളുങ്ങ് പത്രത്തില്‍ സൂക്ഷിക്കും...
ആ പളുങ്ങ് പത്രത്തില്‍ നോക്കി ഇരിക്കുംപോലെല്ലാം അവള്‍ക്കു തോന്നും തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആണ് തന്‍ പെറുക്കി കൂട്ടി വച്ചിരിക്കുന്നത് എന്ന്...
'ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആണല്ലോ തന്നെ ജീവിതത്തെ സ്നേഹിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുനത് തന്നെ....' അവള്‍ ഓര്‍ത്തു.

'അനാവശ്യ വസ്തു' എന്ന് പറഞ്ഞു അവളുടെ പളുങ്ങ് പാത്രം ദൂരേക്ക് വലിചെരിഞ്ഞപ്പോള്‍ അവന്‍ അറിഞ്ഞില്ല അവളുടെ സന്തോഷങ്ങളും പ്രതീക്ഷകളും ആണ് താന്‍ വലിച്ചെറിഞ്ഞത് എന്ന്...

പൊട്ടിത്തകര്‍ന്ന പളുങ്ങ് പാത്രവും ചിന്നി ചിതറിയ മഞ്ചാടി കുരുക്കളും നോക്കി അവള്‍ നിര്‍വികാരയായി നിന്ന്...

Tuesday, August 24, 2010

ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ പറന്നു നടക്കുകയാണ്....
എവിടേക്ക്?...
അറിയില്ല......
കാറ്റു എന്ഗോടോ അങ്ങോടു.....
കാറ്റു ഇല്ലാതായാല്‍??......
പൂഴിമണ്ണില്‍ പൊതിഞ്ഞു ഒരു അന്ത്യം....

Saturday, July 31, 2010

ഈയാംപാറ്റകള്‍....

ഇരുട്ടിന്റെ പാളികളെ തുളച്ചു കീറിക്കൊണ്ട് കടന്നു വരുന്ന പ്രകാശത്തിന്റെ കണിക....
അതിന്റെ ഉറവിടം ലാക്കാക്കി പറക്കുന്ന ഈയാംപാറ്റകള്‍....
എന്തൊക്കയോ പ്രതീക്ഷകളോടെ അവര്‍ ആ വെളിച്ചത്തിലേയ്ക്കു പറന്നടുത്തു.....
കിട്ടിയതോ...ചിറകു അറ്റ് ദാരുണമായ അന്ത്യം....
എവിടെ നിന്നോ വന്ന കാറ്റു നിലത്തു ചിതറി കിടക്കുന്ന ചിറകുകളെയും പറത്തി എന്ഗോടോ പോയി....

Thursday, July 22, 2010

നടക്കാനൊരു സഹായി...

ഇന്ന് കുറച്ചു അധികം നടന്നു... വൈകുനേരം അയപ്പോലെക്കും കാലിനൊരു വേദന.... വളരെ നാളായി ഇത്രയും ദൂരം നടന്നിട്ട്.... അതുകൊണ്ടാണീ വേദന...
നടക്കാന്‍ സഹായിക്കുന്ന വല്ല യന്ത്രവും ഉണ്ടായിരുന്നെങ്ങില്‍ .... അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ തമാശ തോന്നി... അപ്പോള്‍ വെറുതെ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കി.... അതാ വരുന്നു ഹോണ്ടയുടെ നടക്കാന്‍ സഹായിക്കുന്ന യന്ത്രം....

http://www.youtube.com/watch?v=pp4XUvgqkbU

ഈ മനുഷ്യരുടെ ഒരു കാര്യം!!!!!

Monday, June 21, 2010

വെള്ളിക്കുരിശു...

'എനിക്ക് കുറച്ചു സിനിമ കോപ്പി ചെയ്തു തരണം. ഞാന്‍ പെന്‍ ഡ്രൈവ് തരാം..' ഒരു സുഹൃത്ത്‌ പറഞ്ഞു. 'ശരി' ഞാന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞു സുഹൃത്ത്‌ പെന്‍ ഡ്രൈവുമായി വന്നു... എന്റെ കൈ വിരലിന്റെ മൂന്നില്‍ ഒന്ന് പോലുമില്ലാത്ത ഒരു സാധനം... 'ദൈവമേ ഇതെങ്ങാനും താഴെ വീണു പോയാല്‍ കണ്ടു പിടിക്കാന്‍ കുറെ പാട് പെടും...' ഞാന്‍ ഓര്‍ത്തു...

പെന്‍ ഡ്രൈവുമായി റൂമിലേക്ക്‌ നടക്കുന്നതിനിടെ ഞാന്‍ കഴിഞ്ഞ ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര പെട്ടന്നാണ് ലോകം വളര്‍ന്നത്‌!!!. മൊബൈല്‍ ഫോണ്‍... ഇന്റര്‍നെറ്റ്‌ .... അങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് പോലും എന്തെല്ലാം കടന്നു വന്നിരിക്കുന്നു!!!! ഇന്നൊരു കൊച്ചു കുഞ്ഞിനു പോലും അറിയാം മൊബൈല്‍ ഫോണുപയോഗിക്കാന്‍. എന്റെ വീട്ടില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചടിയത് ഓര്‍ത്തു പോയി.... പിന്നെ വളരെ കുറഞ്ഞ നാളുകള്‍ക്കിടയില്‍ വളരെ അധികം കാര്യങ്ങള്‍ സംഭവിച്ചു... ഇന്നിപോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണായി...

സാങ്കേതിക വിദ്യയുടെ എന്നെ അത്ഭുത പെടുത്തുന്ന ഓരോരോ വളര്‍ച്ച കാണുമ്പോളും ഞാന്‍ എന്റെ അമ്മാമ്മയെ ഓര്‍ക്കും... ഓരോ പുതിയ സാങ്കേതിക വിദ്യ കാണുമ്പോളും അമ്മാമ്മ പറയുമായിരുന്നു 'അപ്പന്‍ ഈ കൂത്ത്‌ വല്ലോം കണ്ടിട്ടുണ്ടോ....' . അപ്പാപ്പന്‍ അതികം 'കൂത്തുകള്‍' ഒന്നും രംഗത്ത് വരുന്നതിനു മുന്‍പേ മരിച്ചു പോയി.. ഇരുപതു വര്‍ഷങ്ങള്‍ മുന്‍പ്.... പുതിയ 'കൂത്തുകള്‍' കാണാന്‍ അമ്മാമ്മയും ഇന്നില്ല...

ഓരോ പുതിയ കാര്യങ്ങള്‍ കാണുമ്പോളും അമ്മാമ്മ അത്ഭുതത്തോടെ അതിനെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കും. അറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കൊടുക്കും... എല്ലാം കേട്ട് കഴിയുമ്പോള്‍ അമ്മാമ്മ എന്നും ഒരു സംഭവം പറയും.. അവര്‍ ആദ്യമായി വിമാനം പറന്നു പോകുന്നത് കണ്ട കഥ...

അപ്പാപ്പനും അമ്മാമ്മയും പിന്നെ കുറെ പണിക്കാരും പാടത്തു പണിതുകൊണ്ട് നില്‍ക്കുകയായിരുന്നു... അപ്പോളാണ് ആകാശത്ത് ഒരു ഇരമ്പല്‍ കേട്ടത്.... അതെന്താണെന്ന് ആദ്യം കണ്ട ആള്‍ അലറി വിളിച്ചു... 'എല്ലാരും ഓടിക്കോ... വെള്ളിക്കുരിശു പറന്നു വരുന്നു... ലോകം അവസാനിക്കാറായി... '. ആകാശത്തേക്ക് നോക്കിയാ പലരും അത് കണ്ടു... അതാ അങ്ങ് ദൂരെ നിന്ന് ഒരു വെള്ളിക്കുരിശു പറന്നു വരുന്നു....

എല്ലാവരും പണി നിര്‍ത്തി ഓടി... ലോകം അവസാനിക്കുന്നത്‌ കാത്തിരിപ്പായി... പക്ഷെ ഒന്നും സംഭവിച്ചില്ല... വെളിക്കുരിശു എന്ഗോടോ പറന്നു പോയി....

അതുപോലെ പല 'വെള്ളിക്കുരിശുകളും' എന്നെ അത്ഭുതപെടുതാറുണ്ട്... പലതും കാണുമ്പൊള്‍ ഞാന്‍ ചിന്തിച്ചു പോകാറുണ്ട്.. ഇതൊക്കെ എവിടെ ചെന്ന് നിക്കും.... ഒരു പക്ഷെ ഒരു ലോകാവസാനത്തില്‍....

Saturday, June 19, 2010

ദേശാടനക്കിളി

മുട്ട വിരിഞ്ഞു പുറത്തു വന്നു തന്റെ കുഞ്ഞി കണ്ണുകള്‍ തുറന്ന അവള്‍ ആദ്യം കണ്ടത് ആകാശം ആയിരുന്നു... പറക്കാന്‍ പഠിക്കുന്ന വരെ അവള്‍ തന്റെ കൂട്ടിലിരുന്നു എന്നും തന്റെ കുഞ്ഞി കണ്ണുകള്‍ മിഴിച്ചു വിശാലമായ ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുമായിരുന്നു... അതിലെ പറന്നു പോകുന്ന ദേശാടന കിളികളെ പലപ്പോഴും അവള്‍ കണ്ടിട്ടുണ്ട്... അവയെപോലെ ലോകം മുഴുവന്‍ പറന്നു നടക്കാന്‍ കഴിഞ്ഞിരുന്നെഗില്‍... അവള്‍ ഓര്‍ത്തു...

പറക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ യാത്രകള്‍ അവള്‍ക്കൊരു ഹരമായി മാറി. അങ്ങനെ ഉള്ള ഒരു യാത്രക്കിടയില്‍ വിശ്രമിക്കാനാണ് അവള്‍ ആ ഒലിവു മരത്തില്‍ ചെന്നിരുന്നത്... അവള് യാത്രക്കിടയില്‍ കണ്ട കാഴ്ചകള്‍ ഒലിവു മരത്തോടു പങ്ങിട്ടുകൊണ്ട് അവള്‍ അവിടെ വളരെ നേരം ചിലവിട്ടു... പോകാന്‍ നേരം ഒലിവു മരം പറഞ്ഞു ' എന്തിനാണ് നീ പോകുന്നത്? നിനക്കിവിടെ ഒരു കൂടുണ്ടാക്കി താമസിച്ചു കൂടെ?' . ഒരു കൂടുണ്ടാക്കുന്ന കാര്യം ഒരിക്കലും അവളുടെ മനസ്സില്‍ തോന്നിയിരുന്നില്ല. 'ഇല്ല. അത് വേണ്ട' ഇത്രയും പറഞ്ഞു അവള്‍ പറന്നകന്നു.

പിന്നീടു പലപ്പോഴും ഒലിവു മരം അവളുടെ മനസ്സില്‍ കടന്നു വരനുണ്ടായിരുന്നു. തന്‍ ആ ഒലിവു മരത്തെ ഇഷ്ടപെടുന്നു എന്നവള്‍ മനസിലാക്കി. ഒരിക്കല്‍ അവള്‍ തീരുമാനിച്ചു. 'എന്നെങ്ങിലും തനിക്കു ഒരു കൂടുണ്ടാക്കുന്നെഗില്‍ അത് ആ ഒലിവു മരത്തില്‍ മതി'.

പിന്നീടും അവള്‍ പല സ്ഥലങ്ങളിലും പറന്നു നടന്നു... അവസാനം ഒരിക്കല്‍ അവള്‍ വീണ്ടും ആ ഒലിവു മരത്തില്‍ തിരിച്ചെത്തി... ഒലിവു മരത്തില്‍ കൂടുണ്ടാക്കാനുള്ള ആഗ്രഹം അവള്‍ ഒലിവു മരത്തെ അറിയിച്ചു. ഒലിവു മരം പറഞ്ഞു. 'ഞാനും നിന്നെ കാത്തിരിക്കുകയായിരുന്നു... എനിക്കും നിന്നെപോലൊരു കൂട്ടുകാരി വേണം..'

അവള്‍ സന്തോഷടോടെ ഒലിവുമരത്തിന്റെ ചില്ലയിലിരുന്നു. അവര്‍ കഥകളും കാര്യങ്ങളും പറഞ്ഞു ദിവസങ്ങള്‍ ചിലവഴിച്ചു... അവള്‍ ഒലിവു മരത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങി... മറ്റു കിളികള്‍ ഒലിവു മരത്തില്‍ വന്നിരിക്കുന്നതും അവിടെ കൂടുണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒന്നും അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ അത് അനുവധിക്കുന്നതിനെല്ലാം ഒലിവു മരത്തോടു കലഹിച്ചു....

ഈ ലോകത്ത് എന്തെങ്ങിലും സ്വന്തമായി വേണം എന്ന് അവള്‍ ആഗ്രഹിചിരുന്നെങ്ങില്‍ അത് ആ ഒലിവു മരവും അതില്‍ ഒരു കൊച്ചു കൂടും ആയിരുന്നു... ഒലിവു മരത്തിനു ഒരിക്കലും അവളുടെ സ്നേഹം മനസിലാക്കാന്‍ കഴിഞ്ഞില്ല. അവളുടെ കലഹങ്ങള്‍ ഒലിവു മരത്തിനും ഒരു സ്വര്യക്കെടായി മാറി... അതൊരിക്കലും അവളുടെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഒരിക്കലും ഒലിവു മരത്തിനു തിരിച്ചറിയാന്‍ പറ്റിയില്ല. അവസാനം ഒരിക്കല്‍ ഒലിവു മരം അവളോട്‌ പറഞ്ഞു... 'നീ എനിക്കൊരു ശല്യമാണ്. ദയവു ചെയ്തു ഇവിടന്നു ഒന്ന് പോകു....നിന്റെ സ്ഥാനത് മറ്റേതൊരു പക്ഷിയെ കൂടുണ്ടാക്കാന്‍ അനുവദിച്ചിരുന്നു എങ്കിലും ഇന്നെനിക്കു സമാധാനമായി ജീവിക്കാമായിരുന്നു '.

അത് കേട്ട് അവളുടെ ഹൃദയം തകര്‍ന്നു പോയി.. അവള്‍ ഒലിവു മരത്തെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഒലിവു മരത്തിനു അതൊന്നും കേള്‍ക്കണ്ടായിരുന്നു. ഒലിവു മരം പറഞ്ഞു. 'എനിക്കറിയാം നിനക്ക് കൂടുണ്ടാക്കാന്‍ ഏതെങ്കിലും ഒരു മരം വേണം എന്ന്. അത് കൊണ്ട് മാത്രമാണ് നീ എന്റെ അടുത്തേക്ക് വന്നത്. വേറെ എത്രയോ മരങ്ങള്‍ ഈ നാട്ടിലുണ്ട്. വേറെ എവിടെക്കെങ്ങിലും പോകു...'

അവള്‍ പൊട്ടികരഞ്ഞു പോയി... ലോകം മുഴുവന്‍ പറന്നു നടക്കാന്‍ കൊതിച്ച തനിക്കു ഒരു കൂട് ഉണ്ടാക്കണം എന്നാ ആഗ്രഹം പോലും ഉണ്ടായതു ഒലിവു മരത്തെ സ്നേഹിച്ചു തുടങ്ങിയപ്പോളാണ്. വിട്ടു പോകാന്‍ കഴിയാത്ത അത്ര അധികം താന്‍ ഒലിവു മരത്തെ സ്നേഹിക്കുന്നു... നാളെ തനിക്കൊരല്പം തണലേകാന്‍ ഒരിലപോലും ബാക്കിയില്ലാത്ത വിധത്തില്‍ ഒലിവു മരം ഉണഗി പോയാലും താന്‍ വിട്ടു പോകില്ല. അതൊന്നും ഒലിവു മരത്തിനു അറിയണ്ടായിരുന്നു...

' എന്നെ വിട്ടു ഒന്ന് ദൂരെ പോകു.... നീ കാരണം എനിക്ക് വേറെ കൂട്ടുകാര് പോലും ഇല്ലാണ്ടായിരിക്കുന്നു'. ഒലിവു മരം അവളെ ആട്ടി ഓടിച്ചു....

ഇനി തനിക്കൊരിക്കലും ഒരു കൂടുണ്ടാക്കേണ്ട... എന്നും തനിക്കൊരു ദേശാടനക്കിളി ആയി ജീവിച്ചാല്‍ മതി.......അവള്‍ അവിടന്ന് പറന്നകന്നു.... തന്റെ ശരീരത്തേക്കാള്‍ ഭാരമുള്ള ഒരു മനസുമായി......